June 24, 2011

ചുടല മുത്തു

                                     ചുടല മുത്തു മണ്ണ് മാന്തിക്കൊണ്ടേയിരുന്നു,കുഴിയിനിയും പൂര്‍ണ്ണമായും തീര്‍ന്നിട്ടില്ല .അതിരാവിലെ തുടങ്ങിയതാണ് .മണ്ണിന് അത്രവലിയ ഉറപ്പില്ലാത്തത് ഭാഗ്യമായി. അല്ലെങ്കില്‍ ഇത്രത്തോളം പോലും ആവില്ലായിരുന്നു. ഇടക്ക് മുക്കില്‍ പോയി ഒരു ചായയും വടയും കഴിച്ചത് മാത്രമാണ് ഭക്ഷണം .എങ്കിലും വലിയ ക്ഷീണമൊന്നും തോന്നുന്നില്ല ,പണിയോടുള്ള  ആത്മാര്‍ഥതകൊണ്ടാവും. തന്റെ ശരീരത്തെ അടക്കാ‍ന്‍ ഒരു കുഴി സ്വയം കുത്താനുള്ള തോന്നല്‍ കുറെദിവസമായിയുണ്ടായിട്ട്.പല ചിന്തകള്‍ക്കിടയില്‍ കയറിവന്നൊരു തോന്നല്‍.... അത് ഇവിടെ വരെയെത്തി.
   
        വളരെക്കാലത്തെ മുത്തുവിന്റെ സ്നേഹത്തിനും സേവനത്തിനുമുള്ള പ്രത്യുപകാരമായി നാട്ടുകാര്‍ നല്‍കിയ ഇനിഷ്യലാണ് ‘ചുടല ’.അങ്ങനെയാണ് സാദാമുത്തു ‘ചുടലമുത്തു’വായത് .അത് ഏതു സമയത്ത് സംഭവിച്ചുവെന്നോ..,ആരാണതിന്റെ  ഉപജഞാതാവെന്നോ ..,എങ്ങിനെയുണ്ടായിയെന്നോ ..ഇന്നും അജഞാതമാണ് .അത്യാവശ്യം അറിവായിതുടങ്ങിയകാലം മുതല്‍ ചെയ്യാനാരംഭിച്ച പണിയാണ് ശവക്കുഴികുത്തലും മറവുചെയ്യലുമെല്ലാം.ആരെങ്കില്ലും അടുത്തെങ്ങാനും മരണപ്പെട്ടാല്‍ ഒന്നുകില്‍ അടുത്ത ബന്ധുക്കളാരെങ്കില്ലും വിളിക്കും,വിളിച്ചില്ലെങ്കില്ലും ചെല്ലുന്നതിനും വേണ്ട വിധത്തില്‍ സഹായിക്കുന്നതിനും മുത്തുവിന് മടിയില്ലായിരുന്നു.മരണവീട്ടില്‍ ആദ്യം മുതല്‍ അവസാനം വരെ എന്തിനും ഏതിനും മുത്തുവുണ്ടാവും.ചിലരൊക്കെ എന്തെങ്കിലും സഹായമായി ചെയ്യും .അത്ര ബോധിച്ചെങ്കില്‍ മാത്രമെ മുത്തു എന്തെങ്കിലും വാങ്ങൂ.അത്പണത്തിന്റെ  വലിപ്പംകൊണ്ടായിരുന്നില്ല,സ്നേഹത്തിന്റെ വലിപ്പംകൊണ്ടായിരുന്നു.
        ആദ്യകാലത്തൊക്കെ മരിച്ചയാളിന്റെ ബന്ധുക്കളോ സുഹൃത്തുകളോ ,ആരെങ്കിലുമൊക്കെ സഹായത്തിനുണ്ടാവുമായിരുന്നു,കാലം ചെല്ലുംതോറും അവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു.ഇപ്പോള്‍ പലയിടങ്ങളിലും അവന്‍ സ്വയം ആളെ കണ്ടെത്തേണ്ടിയും വരാറുണ്ട്.എങ്കില്ലും മുത്തുവിനാരോടും ഒരു പരിഭവവും തോന്നിയില്ല.നമ്മളെകൊണ്ടാവുന്ന ഒരു കൈ സഹായം ,അത്ര മാത്രമെ കരുതുന്നുള്ളു.
ദഹനമാണെങ്കില്ലും അടക്കാണെങ്കില്ലും എല്ലാകാര്യത്തിനും മുത്തു സമര്‍ദ്ധനായിരുന്നു,ഒന്നു രണ്ടുവട്ടം
പോലീസുകാരുടെ കൂടെ ആളില്ലാത്ത ചീഞ്ഞ മൃതദേഹങ്ങള്‍ കുഴികുത്തി മൂടുവാനും സഹായിച്ചിട്ടുണ്ട്.
സഹോദരനൊപ്പം കുടുബവീട്ടില്‍ തന്നെയായിരുന്നു  താമസം .അവര്‍ രണ്ടുപേരെ മക്കളായി  ഉണ്ടായിരുന്നുള്ളു.അച്ഛനും അമ്മയും നേരത്തെ മരിച്ചു,അടുത്തകാലത്താണ് സഹോദരന്‍ മരിച്ചത്.അതിനും വേണ്ട എല്ലാകാര്യങ്ങളും അവന്‍ തന്നെയാണ് ചെയ്യതത് .ആരും നിര്‍ബന്ധിക്കുവാനും സഹായിക്കുവാനും ഇല്ലാതിരുന്നതുകൊണ്ടുതന്നെ രണ്ടു സഹോദരന്മാരും വിവാഹം കഴിച്ചിരുന്നില്ല.ഇപ്പോള്‍ മുത്തു തനിയെയുമായി.

           കഴിഞ്ഞയാഴ്ചയാണ് തെക്കേലെ മേരിച്ചേടത്തിയുടെ ദാരുണമായ അന്ത്യം.മേരിച്ചേടത്തിയുടെ മക്കളും മരുമക്കളുമെല്ലാം വിദേശത്തായിരുന്നു.ചേടത്തി ഒറ്റക്കൊരു വലിയബംഗ്ലാവില്‍.പറയത്തക്ക വലിയ കുഴപ്പമൊന്നുമില്ലാതിരുന്നതു കാരണം ജോലിക്കും ആരെയും നിര്‍ത്തിയിരുന്നില്ല.നാലു ദിവസം  കഴിഞ്ഞാണ് മരണ വിവരം പുറത്തറിയുന്നത് .അറ്റാക്കോ മറ്റോ ആയിരുന്നത്രെ..ഇടക്ക് ആങ്ങളയുടെ വീട്ടിലെന്നും പറഞ്ഞൊരുപോക്കുണ്ട് .അതിനാല്‍തന്നെ നാട്ടുകാരും ശ്രദ്ധിച്ചില്ല. മക്കളെയൊക്കെ അറിയിച്ചെങ്കില്ലും അവരെല്ലാം വരും വരെ കാത്തുവെക്കാനുള്ള അവസ്ഥയിലായിരുന്നില്ല  മൃതദേഹം.മുത്തുവായിരുന്നു എല്ലാം നോക്കിനടത്തിയത്.
        അന്നുമുതലാണ് മുത്തുവിന് ഒരാധി  തുടങ്ങിയത് .ഇപ്പോള്‍ തന്നെ ഞാന്‍ തന്നെ വേണം എല്ലായിടത്തും എല്ലാം ചെയ്യാന്‍ .ഞാനെങ്ങാന്‍ മരണപ്പെട്ടാല്‍... ചീഞ്ഞളിഞ്ഞ് ഇവിടെ കിടന്ന് നാറുമോ..ഹൊ ..ഓര്‍ക്കാന്‍ വയ്യ..
        അങ്ങനെയാണവന്‍  ‘ശവക്കുഴി’ സ്വന്തം ആവശ്യത്തിനായി കുഴിക്കാന്‍ തീരുമാനിച്ചത്.ആരെങ്കില്ലും വലിച്ചിട്ട് മണ്ണ് മൂടട്ടെ ..അതിനെങ്കില്ലും ആരെങ്കില്ലും തയ്യാറായാല്‍ മതിയായിരുന്നു.
       
            ഒരു തൂമ്പ  മണ്ണുകൂടി കോരിമുകളിലേക്കിട്ട് മുത്തു കുഴിയില്‍ നിന്നും ചാടിക്കയറി.ഇടതു കൈ കൊണ്ട്  നെറ്റിയിലെ വിയര്‍പ്പു തുടച്ചു. ഒരു കമ്പെടുത്ത് സ്വന്തം പൊക്കമളന്നു മുറിച്ച് കുഴിയിലേക്കിട്ടു.
                                          ‘കിറു  കൃത്യം’.

June 18, 2011

കുട്ടിക്കവിത

അമ്മയും അച്ഛനും

അമ്മയെന്ന വാക്കിലുണ്ട്
നന്മയെന്ന രണ്ടക്ഷരം.
 അച്ഛനെന്ന വാക്കിലുണ്ട്
സ്നേഹമെന്ന  മൂന്നക്ഷരം.
നോക്കിലുണ്ട് വാക്കിലുണ്ട്
ലാളനത്തിന്‍ മൃദുസ്വരം.
സ്നേഹമെന്ന കൂട്ടിലിട്ട്
ഊട്ടിനമ്മെ പോറ്റിടും
പാട്ടുപാടി കൂട്ടുകൂടി
മാമമൂട്ടുമാ മുഖം.
ഉള്ളിലുള്ള സ്നേഹമെല്ലാം
ഉമ്മയായി നല്‍കിടും
ഉണ്മയായ നന്മയുള്ള
അമ്മയെന്ന രണ്ടക്ഷരം.
സ്നേഹപൂര്‍വ്വം കൈപിടിക്കും
അച്ഛനെന്ന മൂന്നക്ഷരം.

June 16, 2011

ബ്ലോഗ്

അക്ഷരങ്ങളെ പ്രണയിച്ചവരെല്ലാം
ഒത്തുകൂടുമീ വാഗ്ദത്തഭൂമിയില്‍
കഷ്ടകാലം കഴിഞ്ഞുഞാനെത്തി
ശിഷ്ടകാലം കഴിക്കുവാനായി.

വാക്കു തര്‍ക്കങ്ങളിനിന്നി വേണ്ട
കൂട്ടുകൂടാം കുരുന്നുകള്‍പോലെ
ചാരെയെത്തി മിഴിതുറന്നീടാം
വീട്ടിലില്ലെങ്കില്‍ കഫെകളില്‍ ചെല്ലാം
നാണമില്ലാതെ മോഷ്ടിച്ചവയ്ക്ക്
തൊട്ടു തീണ്ടല്‍ ബാധകമാക്കാം.

June 15, 2011

ഉള്‍പ്പനി


ഉള്ളിലാകെ കടലിരമ്പുന്നപോല്‍
ഉടലുപോല്ലും വിറച്ചിരമ്പുന്നു.
ചകിതചിത്തനായ്  ഊളിയിട്ടപ്പൊഴും
എത്രയാഴത്തില്‍ മുങ്ങിനിവരിലും
കണ്ടതില്ല ഞാനിത്ര വ്രണങ്ങളെ.
ഓരു ചിന്തയില്‍ ഉള്‍ക്കിടിലങ്ങളില്‍
എന്തുവേണമെന്നന്തിച്ചിരിപ്പു ഞാന്‍.
ചുറ്റും മാറാലമൂടിക്കിടക്കവെ
നിന്ത്യ മാനസം മൗനം ഭജിക്കുന്നു.
കൂട്ടിരിപ്പിന്റെ  ഏകാന്തതകളില്‍
പൂട്ടു ഭേദിച്ചൊഴുകുന്ന വേദന.

“കൂട്ടുകാരാ നിന്നോടു കൂടുവാന്‍
വീട്ടുകാരനായ്  ഞാനുണ്ടതോര്‍ക്കുക
പാട്ടു പാടുവാന്‍  കൂടെ  കളിക്കുവാന്‍
നാട്ടുകാരനായ് കൂടെ ചരിക്കുവാന്‍‍”.

എങ്കില്ലും അഴല്‍ പാടിക്കരയിച്ച
കണ്ണുരണ്ടും  ഇരിണ്ടുകിടക്കുന്നു.
നേരു തേടി പ്രയാണം തുടരുവാന്‍
ഉള്‍ക്കരുത്തില്ല,മനസ്സിരമ്പുന്നു.

June 5, 2011

ഹൈറേഞ്ചിലെ മഴ വിശേഷങ്ങള്‍

                                    

           കേരളത്തില്‍ എന്‍പാടും മഴയെത്തിയപോലെ ഞങ്ങള്‍ക്കും മഴക്കാലം വന്നു,കൂടെ എന്നത്തെയും പോലെ റോഡു ബ്ലോക്കും കറന്റു കട്ടും ചെളിവെള്ളവും കാറ്റും ചെറിയ പനിയും ജലദോഷവും .
           റോഡുവക്ക് പലയിടത്തും ഇടിഞ്ഞും  മരങ്ങള്‍ പലയിടത്തും  ഒടിഞ്ഞും  യാത്ര  മുടക്കിതുടങ്ങി ,കൂടെ കറന്റു കട്ടും .പലകാരണങ്ങള്‍ കൊണ്ടും ബസ്സുകള്‍ പല സര്‍വ്വീസുകളും മുടക്കുന്നു .കാറ്റില്‍ പലയിടത്തും വാഴയും മറ്റുകൃഷികളും മറിഞ്ഞും മറ്റും നശിച്ചും  തുടങ്ങി .സ്കൂള്‍ ബസ്സില്ലാത്തിടത്തും മറ്റും യാത്രാക്ലേശം മൂലം കുട്ടികളുംമറ്റുള്ളവരും വളരെ ബുദ്ധിമുട്ടുന്നു.ടാറിങ്ങില്ലാത്ത വഴികളാണല്ലോ ഞങ്ങള്‍ക്ക്ക്കൂടുതല്‍ അതിനാല്‍തന്നെ ചെളിയിലൂടെയുള്ള തെന്നിതെന്നിയുള്ള യാത്രയും മഴയോടൊപ്പം വന്നു.
          വീടുകളില്‍  കൃഷിപണികളുടെ തിരക്കാണ് ,പുതിയ ഏലതട്ടകളും കുരുമുളകുതലകളും സംഘടിപ്പിക്കാനും അവ മഴകുറയും മുന്‍പ് നട്ടുതീര്‍ക്കാനുമുള്ള തത്രപാടിലാണ് കര്‍ഷകര്‍ .പല സഥലങ്ങളിലും കീഴ്ക്കാം തൂക്കായ റോഡുകള്‍ കയറിവേണം പണിസ്ഥലത്ത് എത്താന്‍ എങ്കില്ലും കര്‍ഷകര്‍ ഉത്സാഹത്തിലാണ് ,എങ്ങിനെ എങ്കില്ലും ജീവിതം മുന്‍പോട്ടുപോവണ്ടെ. പഴയ 40,11 ഒക്കെ പഴങ്കഥകളായെങ്കില്ലും കുഴപ്പമില്ലാതെ മഴപെയ്യുന്നു എങ്കില്ലും പഴയ ഇടതടവില്ലാതെയുള്ള മഴ ഓര്‍മ്മ മാത്രമായി .40,11 ഒക്കെ പഴയ ഹൈറേഞ്ച് മഴകളായിരുന്നുകേട്ടോ.

June 1, 2011

ചിന്ത


          ചിന്ത

രു ചിന്തവനെന്നെ വലിച്ചി­ഴക്കുന്നു
കുളിമുറിയിലേക്ക് ,
കിടപ്പറയിലേക്ക്,
ഭോഗത്തിലേക്ക്.

തെരുവിലേക്ക്,
ബസ്സ്റ്റോപ്പിലേക്ക്,
ഒടുങ്ങാത്ത പകയുടെ
ആഫീസിലേക്ക്.

വായിലേക്ക്,
കുടവയറിലേക്ക്,
ഒരിത്തിരി ആശ്വാസമായി
വിസർജ്യത്തിലേക്ക്.

പേഴ്സിലേക്ക്,
പണത്തിലേക്ക്,
കരുതിവെപ്പിന്റെ
ദു:ശാഠ്യത്തിലേക്ക്.

ഒരു പേനയിലേക്ക്,
ലീവ് പേപ്പറിലേക്ക്,
അന്വേഷണത്തിന്റെ
യാത്രയിലേക്ക്.

ആദിയിലേക്ക്,
അന്ത്യത്തിലേക്ക്,
ചിന്തകൾ മറഞ്ഞ
മനസ്സുകളിലേക്ക്.

വീണ്ടും

ഭോഗത്തിലേക്ക്,
കുളിമുറിയിലേക്ക്,
ആഫീസിലേക്ക്,
ചിന്ത മരിച്ച മണിയറയിലേക്ക്.