ഭയമാകുന്നമ്മേ എനിക്കീ ഭരണകൂടങ്ങളെ... നിന്റെമാറിനെയൊരു മുള്ളുവേലിയാൽ കെട്ടിവരിഞ്ഞിട്ട്
അപ്പുറവുമിപ്പുറവുമായ് വെടിയുതിർക്കുന്നിവർ.
ഇതെന്റെ രാജ്യം നിനക്കവകാശമില്ലാത്തത് , ചരിത്രം ചുരണ്ടണ്ട ,പണ്ടിതൊറ്റ രാജ്യമെന്ന്,ഭൂഖണ്ടമെന്ന് ,അമ്മയെന്ന് ,ഭൂമിയെന്ന്,പ്രപഞ്ചമെന്ന്
പറഞ്ഞ് പറഞ്ഞ് കണ്ണീർ വാർക്കേണ്ടതില്ല.
അപ്പഴും അധികാരി നാമായിരിക്കണമെന്ന് ചിന്തിച്ച് തലപുകക്കേണ്ടതില്ല...
ഒരു മുള്ളുവേലിക്കരികിലായ് നിന്ന് അപ്പുറത്തേക്ക് കണ്ണുപായിച്ചു
ഇതെവിടെയോ കണ്ടു മറന്നപോലല്ലെ...
ഇതെന്റെ വേലിക്കിപ്പുറവുമല്ലെ ,
യെന്റെയമ്മേ നിന്റെ മാറിടമല്ലെ...
എന്റെ ഭാഷ നിന്റെയാകുന്നില്ല....
എന്റെ മതവും നിന്റെയാകുന്നില്ല...
നിന്റെ വേഷവും ആഹാരവുമെന്റെയല്ല...
പക്ഷെയെന്റെ കാറ്റും മഴയും നിലാവെളിച്ചവും
സൂര്യനും പാചകംചെയ്യാ പഴങ്ങളും ധാന്യവും കടലും മീനും
ആദികോശവും അതിലെ ജീനും ഈ കുളിരും കൂടി -
നിന്റേതു കൂടിയാവുന്നു.
അപ്പുറവും ഇപ്പുറവുമായ് വെടിയുതിർക്കുന്നീ
തോക്കുകൾ നമ്മുടേതല്ല ,
ഈ വിമാനങ്ങളും റോക്കറ്റും പീരങ്കിയും ബോബും വസ്ത്രവും
ഷൂവും മറ്റിതൊന്നുതന്നെ നമ്മുടേതല്ല..
പരസ്പരം പിച്ചിചീന്താൻ പഠിപ്പിച്ച ചിന്തയും വാക്കും
പ്രവൃർത്തിയും കൂടെ നമ്മുടെതല്ല,മറ്റാരുടെയൊക്കെയോ...
എന്നിട്ടും ഇതെല്ലാമറിഞ്ഞിട്ടും എന്താണമ്മേ ഞങ്ങളിങ്ങനെ
എനിക്ക് ഭയക്കാതിരിക്കാനാവുന്നില്ല ഈ ഭരണകൂടങ്ങളെ....